സമാജം ബാലകലോല്‍സവം സമാപന സമ്മേളനം നാളെ തിലകന്‍ ഉദ്ഘാടനം ചെയ്യും - Bahrain Keraleeya Samajam

Breaking

Wednesday, July 7, 2010

സമാജം ബാലകലോല്‍സവം സമാപന സമ്മേളനം നാളെ തിലകന്‍ ഉദ്ഘാടനം ചെയ്യും

കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും നാളെ രാത്രി 7.30ന് നടന്‍ തിലകന്‍ ഉദ്ഘാടനം ചെയ്യും. അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, പ്രകാശ് ദേവ്ജി എന്നിവര്‍ പങ്കെടുക്കും. കേരളീയ സമാജത്തിന്റെ ചരിത്രത്തിലാദ്യമായി സമാജത്തിന്റെ പുറത്തുനിന്നുള്ള കുട്ടികളുടെ കൂടി പങ്കാളിത്തത്തില്‍ നടന്ന ബാലകലോല്‍സവത്തില്‍ 500ഓളം കുട്ടികളാണ് മല്‍സരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ന് സമാജം നാടകക്ലബിന്റെ ഉദ്ഘാടനവും തിലകന്‍ നിര്‍വഹിക്കും. ഇതിനുശേഷം അദ്ദേഹവുമായി മുഖാമുഖവുമുണ്ട്.

ബഹ്‌റൈനിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാണ് ബാലകലോല്‍സവം പൂര്‍ത്തിയായതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണ പരാതികളുണ്ടാകാറുള്ള നൃത്തമല്‍സരങ്ങള്‍ സംഗീത നാടക അക്കാദമി തെരഞ്ഞെടുത്തയച്ച വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ പരാതികളില്ലാതെയാണ് നടന്നത്. മാത്രമല്ല, കുട്ടികളുടെ മല്‍സരത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തോല്‍വികളെയും വിജയങ്ങളെയും ഒരേപോലെ നേരിടാന്‍ പഠിപ്പിക്കുക എന്നതായിരിക്കണം ഇത്തരം മല്‍സരങ്ങളുടെ ലക്ഷ്യം.

40ലധികം ഇനങ്ങളില്‍ വയസ്സിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായാണ് കുട്ടികള്‍ മല്‍സരിച്ചത്. 45 ദിവസം നീണ്ട മല്‍സരങ്ങള്‍ നാട്ടിലെ യുവജനോല്‍സവത്തിന് തുല്യമായ ജനകീയ പങ്കാളിത്തത്തോടെയാണ് അരങ്ങേറിയത്.

നൃത്തമല്‍സരങ്ങളായിരുന്നു ഏറ്റവും ആകര്‍ഷകം. പല കുട്ടികളും നാട്ടിലെ കുട്ടികള്‍ക്കുതുല്യമായ നിലവാരം പ്രകടിപ്പിച്ചതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി. സാഹിത്യമല്‍സരങ്ങളും ഇത്തവണ നിലവാരം പുലര്‍ത്തിയതായി ജനറല്‍ കണ്‍വീനര്‍ ബി. ഹരികൃഷ്ണന്‍ പറഞ്ഞു. പാശ്ചാത്യ നൃത്തത്തിനും സംഘനൃത്തിനും വിധികര്‍ത്താക്കളായി എത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഗ്രൂപ്പ് മല്‍സരങ്ങളായിരുന്നു മറ്റൊരു സവിശേഷത. ഗ്രൂപ്പിനങ്ങളില്‍ 350 കുട്ടികളാണ് പങ്കെടുത്തത്. നൃത്തത്തിന്റെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മികവിനുള്ള അംഗീകാരമായി കലാതിലകം- പ്രതിഭ കിരീടങ്ങള്‍ക്കുപുറമേ നാട്യരത്‌ന, സംഗീതരത്‌ന, സാഹിത്യരത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.

കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 പേരടങ്ങുന്ന കമ്മിറ്റിയാണ് ബാലകലോല്‍സവത്തിന് നേതൃത്വം നല്‍കിയത്.
കെ.എസ് ആര്യലക്ഷ്മി കലാതിലകവും അസ്‌ലം അബ്ദുല്‍ മജീദ് പ്രതിഭയുമായി. വൈഷ്ണവി ശ്രീകുമാര്‍ സാഹിത്യരത്‌നയും വിദ്യ വിശ്വനാഥ് സംഗീതരത്‌നയും കെ.എസ് ആര്യലക്ഷ്മി നാട്യരത്‌നയുമായി. ഗ്രൂപ്പിനങ്ങളില്‍ 'റാസ്മാറ്റാസ്' ടീം മല്‍സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനം നേടി ചാമ്പ്യന്മാരായി.
ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, ടി.ജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages