വരയുടെ ചാരുതയായി കാരിക്കേച്ചര്‍ ക്യാമ്പ് - Bahrain Keraleeya Samajam

Breaking

Tuesday, August 31, 2010

വരയുടെ ചാരുതയായി കാരിക്കേച്ചര്‍ ക്യാമ്പ്

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പ്പശാലക്ക് മുന്നോടിയായി സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ ചിത്ര രചന കൂട്ടായ്മ സാഹിത്യക്യംപിനു സുസ്വാഗതമായി. എഴുത്തച്ഛനും ആശാനും വിജയനുമുമെല്ലാം നിറങ്ങളിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ വേറിട്ട ഈ സംരംഭം സഹൃദയ ശ്രദ്ധയാകര്‍ഷിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ അന്‍പതോളം സാഹിത്യകാരന്‍മാരുടെ ചിത്രങ്ങളാണ് ബഹ്‌റൈനിലെ മുപ്പതോളം വരുന്ന ചിത്രകാരന്മാര്‍ വരച്ചത്. ഈ ചിത്രങ്ങള്‍ സാഹിത്യ ശില്‍പ്പശാല നടക്കുന്ന സമാജം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ പുതിയ തലമുറക്ക് പരിചയപെടുത്തുക, അത് വഴി പ്രവാസികളുടെ വായന ശീലത്തില്‍ ഇടപെടല്‍ നടത്തുക എന്ന മുഖ്യ ലക്ഷ്യം കൂടി ഈ ചിത്രകല ക്യമ്പിനുണ്ടൈന്നു ഭാരവാഹികള്‍ പറയുന്നു. ചിത്രങ്ങളോടൊപ്പം ഓരോ എഴുത്തുകാരുടെയും ശ്രദ്ധേയമായ സൂക്തങ്ങള്‍ കൂടി പ്രദര്‍ശിപ്പിക്കും. കേരള സമാജത്തില്‍ വച്ച് നടന്ന ചിത്രകല ക്യാമ്പ് സമാജം ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമാജം ചിത്രകല ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍ ആദ്യ ചിത്രത്തിന് തുടക്കമിട്ടു. സമാജം സെക്രടറി എം കെ വീരമണി, ട്രഷറര്‍ കെ എസ് സജുകുമാര്‍, സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രടറി ജയന്‍ എസ് നായര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡി സലിം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ യു. എ. ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും 150 ഓളം സാഹിത്യകാരന്‍മാര്‍ പങ്കെടുക്കും. നോവല്‍ ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍. പ്രമുഖ കഥാകൃത്ത് എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 31 നു പൂര്‍ത്തിയാവും. ബഹ്‌റൈന്റെ പുറത്തു നിന്നും ക്യാമ്പിനെത്തുന്ന സാഹിത്യകാരന്‍മാരെ ഇവിടെയുള്ള സാഹിത്യപ്രേമികള്‍ തങ്ങളുടെ വീടുകളില്‍ അതിഥികളായി താമസിപ്പിക്കും. ജനകീയ കൂട്ടായ്മകളിലൂടെയാണ് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്യംപിനോടനുബന്ധിച്ചു വിപുലമായ സാംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മനോഹരന്‍ പാവറട്ടിയുടെ നേതൃത്വത്തില്‍ സമാജം സാസ്‌കാരിക വിഭാഗം അണിയിചൊരുക്കുന്ന പരിപാടികള്‍ ക്യാമ്പിന്റെ സായാഹ്‌നങ്ങളില്‍ അരങ്ങേറും. ഭരതശ്രീ രാധാകൃഷ്ണനും സംഘവും ഒരുക്കുന്ന 'ഇനിയെന്ത് വില്‍ക്കുവാന്‍ ബാക്കി' എന്ന സംഗീതശില്‍പ്പം ആശാന്റെ 'വീണപൂവി'ന്റെ രംഗഭാഷ്യം, കൂഴൂര്‍ വില്‍സണ്‍ അവതരിപ്പിക്കുന്ന ചൊല്‍കാഴ്ച, ലഘു നാടകങ്ങള്‍ തുടങ്ങി ഒട്ടേറെ കലാ സാംസ്‌കാരികപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

No comments:

Pages