ഇന്ത്യയിലെ മികച്ച പത്ത് യുവ എഴുത്തുകാരില്‍ ബെന്യാമിനും - Bahrain Keraleeya Samajam

Breaking

Wednesday, July 27, 2011

ഇന്ത്യയിലെ മികച്ച പത്ത് യുവ എഴുത്തുകാരില്‍ ബെന്യാമിനും

ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും മികച്ച പത്ത് യുവ എഴുത്തുകാരുടെ പട്ടികയില്‍ ബെന്യാമിനും. ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രമാണ് മലയാളം, തമിഴ്, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ നിന്ന് പത്ത് പുതിയ എഴുത്തുകാരെ തെരഞ്ഞെടുത്ത്. കെ.ആര്‍ മീരയാണ് ബെന്യാമിനോടൊപ്പം മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ കവി കെ. സച്ചിദാനന്ദനാണ് മലയാളത്തിലെ എഴുത്തുകാരെ തെരഞ്ഞെടുത്തത്.

ബെന്യാമിന്റെ സാഹിത്യജീവിതത്തെക്കുറിച്ച് 'വിദേശഭൂമിയില്‍നിന്നുള്ള കുറിപ്പുകള്‍' എന്ന ലേഖനവും ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ സണ്‍ഡേ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ ഏറ്റവും കായബലമുള്ള വിഭാഗമായ ചെറുകഥയിലെ ഭാവി വാഗ്ദാനങ്ങളായാണ് ബെന്യാമിനെയും മീരയെയും സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ വൈരുധ്യങ്ങളെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നവരാണ് ഈ എഴുത്തുകാരെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. 'ഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ അന്യവത്കരണവും പ്രാണസങ്കടങ്ങളുമാണ് 'ആടുജീവിതം' എന്ന നോവല്‍. ശരാശരി മലയാളി വായനക്കാര്‍ക്കുകൂടി മനസ്സിലാകുന്ന ഭാഷ ബെന്യാമിന്‍ നോവലില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു'; സച്ചിദാനന്ദന്‍ എഴുതുന്നു.

ഗള്‍ഫിലെ ശരാശരി മനുഷ്യന്റെ ജീവിതമല്ല നജീബിന്‍േറതെന്ന് ബെന്യാമിന്‍ പറയുന്നു. പക്ഷേ, അതൊരു സത്യസന്ധമായ കഥയാണ്, അതുകൊണ്ടുതന്നെ പറയപ്പെടേണ്ട ഒന്നുമാണ്. ഒരു മനുഷ്യന്റെ തിരോധാനം, വിജയകഥകളടെ തിരമാലകളില്‍ പെട്ട് ഒറ്റക്കോളം പത്രവാര്‍ത്തയാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബെന്യാമിന്റെ കഥകള്‍ ഗള്‍ഫില്‍ പരിമിതപ്പെടുന്നില്ലെന്ന് 'ഇന്ത്യന്‍ എക്‌സ്‌പ്രസ്' കുറിപ്പില്‍ രേഖപ്പെടുത്തുന്നു. ലോകമെമ്പാടും സ്വന്തം വീടുകള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന പറിച്ചുമാറ്റപ്പെട്ട ജനതക്കുവേണ്ടിയാണ് ആ കഥകള്‍ സംസാരിക്കുന്നത്. 'ആഡിസ് അബാബ' എന്ന കഥ ഉദാഹരണം.

'ആടുജീവിത'ത്തിനുശേഷം പ്രസിദ്ധീകരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന പുതിയ നോവല്‍ ഈ മാസം ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും. ഒരു ദ്വീപിലെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റാന്വേഷണ സ്വഭാവമുള്ള രചനയാണിത്. തലമുറകളുടെ ഭൂഖണ്ഡാന്തര യാത്രകള്‍. പ്രവാസം നേരിട്ട് വിഷയമാകുന്നില്ലെങ്കിലും സ്വന്തം നാട്ടില്‍നിന്ന് അകന്ന ഒരു ദ്വീപിലെത്തെത്തുന്നവരാണ് കഥാപാത്രങ്ങള്‍.

ദ്വീപുകളിലെ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ രഹസ്യാരാധകളെക്കുറിച്ചുമുള്ള പ്രത്യേക പഠനങ്ങള്‍ വേണ്ടിവന്നു നോവല്‍ രചനക്കെന്ന് ബെന്യാമിന്‍ പറഞ്ഞു

ശ്രീ ബെന്യാമിന്‍ സമാജം മുന്‍ സാഹിത്യവിഭാഗം സെക്രട്ടറി ആണ്. അദ്ദേഹത്തിന്‌ ആശംസകള്‍

No comments:

Pages