അഭ്യാസത്തിന്റെയും അരങ്ങിന്റെയും അനുഭവങ്ങളുമായി മൂന്ന് നര്‍ത്തകര്‍ - Bahrain Keraleeya Samajam

Breaking

Tuesday, May 25, 2010

അഭ്യാസത്തിന്റെയും അരങ്ങിന്റെയും അനുഭവങ്ങളുമായി മൂന്ന് നര്‍ത്തകര്‍

പുതിയ തലമുറയിലെ ശ്രദ്ധേയരായ നര്‍ത്തകിമാരുടെയും പ്രമുഖ നൃത്താധ്യാപകന്റെയും സാന്നിധ്യം ബഹ്റൈനിലെ നൃത്തവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിലപ്പെട്ട അനുഭവമായി. കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ വിധിനിര്‍ണയത്തിന് കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുത്തയച്ച സുനില്‍ നെല്ലായി, അക്ഷര എം ദാസ്, അപര്‍ണ പി മാരാര്‍ എന്നിവരാണ് അഭ്യാസത്തെക്കുറിച്ചും ആവിഷ്കാരത്തെക്കുറിച്ചുമുള്ള വിലപ്പെട്ട പാഠങ്ങള്‍ പങ്കിട്ടത്.ശാസ്ത്രീയ നൃത്തത്തില്‍ ഉന്നത ഭാവിയുള്ള 15ഓളം കുട്ടികളെ ബാലകലോല്‍സവവേദിയില്‍ കണ്ടതായും ഇവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കിയാല്‍ ഭാവിയിലെ പ്രതിഭയുള്ള നര്‍ത്തകരാകുമെന്നും മൂന്നുപേരും പറഞ്ഞു. ശാസ്ത്രീയകലകള്‍ക്ക് ബഹ്റൈനില്‍ ഗൌരവകരമായ പരിഗണന ലഭിക്കുന്നതായി ബാലകലോല്‍സവത്തില്‍ നിന്ന് വ്യക്തമായതായി ഇവര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടില്‍ നിന്ന് നൃത്തം അഭ്യസിച്ചെത്തിയവര്‍ക്ക് കൂടുതല്‍ ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കാനാകുമെന്ന് സുനില്‍ നെല്ലായി പറഞ്ഞു. അധ്യാപകര്‍ക്ക് നൃത്തം ചെയ്യാനുള്ള അവസരം കൂടിയുണ്ടെങ്കില്‍ അത് പഠനത്തിന് സഹായകമാകും. കാലാവസ്ഥയുടെയും ജീവിതത്തിന്റെയും പരിമിതികളുണ്ടെങ്കിലും അടിസ്ഥാനം നന്നായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. പഠിപ്പിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകരുത്. ഇക്കാര്യത്തില്‍ സാഹചര്യങ്ങളുടെ പരിമിതികള്‍ കണക്കിലെടുക്കാന്‍ പാടില്ല. ഇവിടുത്തെ കുട്ടികള്‍ക്ക് നല്ല പ്രകടനങ്ങള്‍ കാണാന്‍ അവസരം കുറവാണ്. അത് വലിയ പോരായ്മയാണ്. ഇത് നികത്താന്‍ ശില്‍പശാലകളും മറ്റും നടത്തണം. നാട്ടിലെ കുട്ടികള്‍ ഒരു മാസം സ്കൂളില്‍ പോകാതെയാണ് മല്‍സരങ്ങള്‍ക്ക് പരിശീലനം നടത്തുന്നത്. ഇവിടെ എത്ര സമയം പരിശീലനത്തിന് മാറ്റിവെക്കാന്‍ കഴിയും? എന്നിട്ടും കുട്ടികള്‍ ഇത്ര ഭംഗിയായി നൃത്തം ചെയ്യുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.മലയാളികളുടെ രക്തത്തിലുള്ളതാണ് നൃത്തമെന്ന വസ്തുതക്ക് തെളിവാണ് ബഹ്റൈനിലെ അനുഭവമെന്ന് അക്ഷര എം ദാസ് പറഞ്ഞു. പലവിധ പരിമിതികള്‍ക്കകത്തും ഉള്ളിലെ കലയെ തിരിച്ചറിഞ്ഞ് അവയെ വളര്‍ത്താനുള്ള കുട്ടികളുടെ ശ്രമം അഭിനന്ദനീയമാണ്.അടിസ്ഥാന അടവുകള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. ഭാവത്തിന്റെയും രസത്തിന്റെയും കാര്യത്തില്‍ കലകള്‍ ഒന്നാണെങ്കിലും അടവുകളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാനം ഉറച്ചില്ലെങ്കില്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും അതാതിന്റെ തനിമയില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. അവതരണത്തില്‍ അവ പരസ്പരം കലര്‍ന്നുപോകും. അടവുകള്‍ ഉറച്ചാല്‍ എത്ര കാലം കഴിഞ്ഞാലും ആ ശുദ്ധത നിലനിര്‍ത്താനാകും. ഇവിടുത്തെ കുട്ടികളുടെ ഭാവപ്രകടനം വളരെ മികച്ചതാണ്. നൃത്താംശവും ആ നിലവാരത്തിലേക്കുയരണം. അതിന് അടവുക്ലാസുകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണം.തനിക്കുവേണ്ടത് എന്താണെന്ന് തിരിച്ചറിഞ്ഞ് അത് അധ്യാപകനോട് ആവശ്യപ്പെടാനുള്ള നിലയിലേക്ക് കുട്ടികള്‍ വളരണമെന്ന് അക്ഷര പറഞ്ഞു. അതിന് മറ്റ് കുട്ടികള്‍ ചെയ്യുന്നത് കാണണം. അതില്‍ നിന്ന് സ്വന്തം തെറ്റ് തിരിച്ചറിയണം. കാഴ്ചക്കും കേള്‍വിക്കും ഒരുപാട് അറിവുകള്‍ പകരാന്‍ കഴിയും. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കളും തങ്ങളുടെ കുട്ടിയുടെ കുറവുകള്‍ തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു.കലയില്‍ അഭിരുചിയുണ്ടെങ്കില്‍ പഠനത്തോടൊപ്പം കലയെയും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകാമെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി അപര്‍ണ പി മാരാര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥിനിയായ അപര്‍ണ നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്നു. സ്കൂള്‍^ സര്‍വകലാശാല തലത്തില്‍ പഠനത്തിലും കലയിലും ഉയര്‍ന്ന വിജയങ്ങള്‍ നേടിയിട്ടുണ്ട്.എഞ്ചിനീയറിംഗും നൃത്തവും ഒരിക്കലും തന്റെ ജീവിതത്തില്‍ ഏറ്റുമുട്ടലുണ്ടാക്കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എഞ്ചിനീയറിംഗിനെയും ഒരു കലയായാണ് താന്‍ സമീപിക്കുന്നത്. പെയ്ന്റിംഗ് എന്ന ഏകമാന ആവിഷ്കാരം ശില്‍പമാകുമ്പോള്‍ അത് രണ്ടു മാനമുള്ളതായി മാറുന്നു, ശില്‍പത്തിന് ജീവന്‍ നല്‍കിയാല്‍ അംഗങ്ങളിലേക്ക് മുദ്രകള്‍ ആവാഹിച്ച് അത് നൃത്തം ചെയ്യുന്നു. അപ്പോള്‍ അതിന് ത്രിമാന അസ്തിത്വം കൈവരുന്നു. പ്രായോഗികമായി ആലോചിച്ചാല്‍ കലയും ശാസ്ത്രവും പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ പഠനത്തിനുവേണ്ടി കലയെ ഒരിക്കലും ഉപേക്ഷിക്കേണ്ടതില്ല എന്നാണ് 16 വര്‍ഷമായി നൃത്തം അഭ്യസിക്കുകയും അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന അപര്‍ണയുടെ അഭിപ്രായം. കലയുടെ പക്ഷത്തേക്കാണ് അല്‍പം ചായ്വ് കൂടുതലെന്നും അപര്‍ണ പറഞ്ഞു. കല ഉപജീവനോപാധിയാക്കുന്നതിലാണ് പ്രശ്നം. കലയില്‍ നിന്ന് തനിക്ക് എന്ത് കിട്ടും എന്നതിനേക്കാള്‍ തന്നെക്കൊണ്ട് കലയ്ക്ക് എന്ത് കിട്ടുന്നു എന്നാണ് ആലോചിക്കേണ്ടത്. അപ്പോള്‍, അംഗീകാരം കിട്ടുന്നില്ല തുടങ്ങിയ തെറ്റിധാരണകള്‍ ഇല്ലാതാകും.10ാം വയസ്സുമുതല്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ശ്രീ മൂര്‍ത്തിയുടെയും ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന സുനില്‍ നെല്ലായി ഇന്ത്യയിലും വിദേശത്തും നിരവധി നൃത്തശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എം.ജി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ തൃപ്പുണിത്തുറ ആര്‍.എല്‍.വി കോളജില്‍ ഭരതനാട്യം അധ്യാപകനായി. ഇപ്പോള്‍ നെല്ലായി നൃത്താഞ്ജലി കോളജ് ഡയറക്ടര്‍. 'തന്ത്ര' എന്ന സിനിമയുടെ നൃത്തസംവിധാനം ചെയ്തു.കലാമണ്ഡലത്തില്‍ ഹയര്‍സെക്കന്ററി, പ്ലസ് ടു തലങ്ങളിലെ റാങ്ക് ജേതാവാണ് അക്ഷര എം ദാസ്. എം.ജി സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. കലാമണ്ഡലത്തില്‍ നിന്ന് എം. ഫില്‍ പാസായശേഷം മോഹിനിയാട്ടത്തില്‍ ഗവേഷണം ചെയ്യുന്നു. കലാമണ്ഡലം ക്ഷേമാവതി, ലീലാമ്മ എന്നിവര്‍ക്കൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി അരങ്ങുകള്‍.19ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ ഐ.സി.സി.ആറിന്റെ എം പാനല്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ പി മാരാര്‍ 2009^10 വര്‍ഷങ്ങളില്‍ കോഴിക്കോട് സര്‍വകലാശാല യുവജനോല്‍സവത്തില്‍ കലാതിലകമായിരുന്നു

No comments:

Pages