പ്രിയ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ സാഹിത്യ ക്യാമ്പിന് തുടക്കം - Bahrain Keraleeya Samajam

Breaking

Saturday, November 5, 2011

പ്രിയ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ സാഹിത്യ ക്യാമ്പിന് തുടക്കം

മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാര്‍ ഭാഷയെയും എഴുത്തിനെയും കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച വേദിയില്‍, കേരളീയ സമാജത്തിന്‍െറ രണ്ടാമത് ജി.സി.സി സാഹിത്യ ക്യാമ്പിന് തുടക്കമായി. കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനം കേരളത്തിനുപുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് ബഹ്റൈനില്‍നിന്ന് തുടക്കമാകുകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. എവിടെയുമുള്ള എഴുത്തുകാരുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണ് അക്കാദമി നടത്തുന്നത്.
മലയാളം ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥയില്‍, ഭാഷയെയും സാഹിത്യത്തെയും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ ഗള്‍ഫ് മലയാളികളാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ അവര്‍ക്ക് ആവുംവിധം ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അവയെയെല്ലാം അതിജീവിക്കുന്ന ജീവചൈതന്യമുള്ള ഭാഷയാണ് മലയാളമെന്ന് അദ്ദേഹം പറഞ്ഞു. ഒരു റഷ്യന്‍ ടി.വി സംഘം തന്നെ കണ്ടപ്പോള്‍ ചോദിച്ചത്, ഇന്ത്യയിലെ ഏറ്റവും ചെറിയ ഭാഷയില്‍ ദസ്തയെവ്സ്കിയെക്കുറിച്ച് എഴുതാന്‍ എന്താണ് പ്രചോദനം എന്നാണ്. ‘ലോകത്തിലെ ഏറ്റവും വലിയ ഭാഷകളിലൊന്നാണ് മലയാളം’ എന്നാണ് അതിന് താന്‍ മറുപടി പറഞ്ഞത്. കുട്ടിക്കാലം മുതല്‍ റഷ്യന്‍ ഭാഷയിലെ എല്ലാ എഴുത്തുകാരുടെയും കൃതികള്‍ മലയാളത്തില്‍ വായിക്കാന്‍ തനിക്കുകഴിഞ്ഞിരുന്നവെന്നുപറഞ്ഞപ്പോള്‍ റഷ്യന്‍ സംഘം ഖേദപ്രകടനം നടത്തി.
മനുഷ്യാനുഭവങ്ങളുടെ അതിസൂക്ഷ്മമായ അനുഭൂതികളെയും അനന്തമായ ആകാശങ്ങളെയും വരെ ആവിഷ്കരിക്കാന്‍ കഴിയുന്ന ഭാഷയാണ് മലയാളം. ലോകത്തിലെ ഏത് എഴുത്തുകാരനെയും ഉള്‍ക്കൊള്ളാന്‍ അതിന് കരുത്തുണ്ട്. ഭാഷ സുരക്ഷിതമായിരിക്കുന്നത് സാഹിത്യ കൃതികളിലൂടെയാണ്. ഒരു മൗലിക കൃതി ഉണ്ടാകുമ്പോള്‍ ഭാഷ നവീകരിക്കപ്പെടുന്നു.
ഗള്‍ഫിലേക്ക് വരുന്ന മലയാളികളേക്കാള്‍ കൂടുതല്‍ അവിടെനിന്ന് പുസ്തകങ്ങള്‍ വിമാനം കയറുന്നുണ്ടെന്ന് പെരുമ്പടവം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് മാനേജര്‍ തന്നോടുപറഞ്ഞത്, ഗള്‍ഫിലേക്കുവരുന്നവരുടെ പെട്ടികളില്‍ ഒരു കൃതിയുടെ അഞ്ചും ആറും കോപ്പികളുണ്ടാകുമെന്നാണ്. പുതിയ കൃതി ആദ്യം വായിക്കുന്നത് ഗള്‍ഫിലുള്ളവരാണ്. അതുകൊണ്ടുതന്നെ മലയാളം പ്രവാസി മലയാളികളില്‍ കൂടുതല്‍ ഊര്‍ജസ്വലമായി ജീവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മലയാളികള്‍ മലയാള ഭാഷക്ക് കാഴ്ചവച്ച പ്രതിഭാശാലിയായ എഴുത്തുകാരന്‍ ബെന്യാമിന്‍െറ ‘ആടുജീവിതം’ ആവേശത്തോടെയാണ് മലയാളികള്‍ വായിച്ചതെന്ന് പെരുമ്പടവം പറഞ്ഞു.
സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സേതു, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത്, കെ.ആര്‍ മീര, ബെന്യാമിന്‍, സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ സംസാരിച്ചു.
ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടന്നു. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവ ചര്‍ച്ചാവിഷയമായി. ഇന്നു വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. നാളെ വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.

No comments:

Pages