പൂരത്തിന്റെ പുരുഷാരം - Bahrain Keraleeya Samajam

Breaking

Saturday, September 3, 2011

പൂരത്തിന്റെ പുരുഷാരം

പലയിടത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പുറത്തെ ഉല്‍സവാന്തരീക്ഷത്തെ ബാധിച്ചപ്പോള്‍ കേരളീയ സമാജത്തിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനം ഒഴുകുന്നു. പെരുന്നാളിന്റെ പിറ്റേന്നുതുടങ്ങിയ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമുതല്‍ ഇന്നലെ രാത്രി നടന്ന തിരുവാതിര മല്‍സരം വരെയുള്ള പരിപാടികള്‍ക്ക് രാപകല്‍ സമാജം ഓഡിറ്റോറിയം സൂചി കുത്താനിടമില്ലാത്ത ജനക്കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. സമാജം അംഗങ്ങളല്ലാത്തവരുടെ വര്‍ധിച്ച സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷത.
അവധികള്‍ക്ക് മലയാളികളടക്കമുള്ള കുടുംബങ്ങള്‍ എത്താറുള്ള പാര്‍ക്കുകളിലും മറ്റ് സഞ്ചാരകേന്ദ്രങ്ങളിലും ഈദുല്‍ ഫിത്‌റിനും തുടര്‍ന്നുള്ള അവധികളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നു. എന്നാല്‍, ബുധനാഴ്ച സമാജത്തില്‍നടന്ന 'പൂവിളി' ഘോഷയാത്ര കാണാനെത്തിയത് അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്. വ്യാഴാഴ്ച രാത്രി ഗാനമേളക്കും ഇന്നലെ തിരുവാതിര മല്‍സരത്തിനും ഹാള്‍ തിങ്ങിനിറഞ്ഞു.
പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് നിശ്ചലമായ കലാപരിപാടികള്‍ പതിന്മടങ്ങ് ആവേശത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് സമാജം ഓണാഘോഷത്തില്‍ കാണുന്നത്. അതാതു പ്രദേശത്തെ സംഘടനാപ്രവര്‍ത്തകരാണ് കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മാവേലിക്കര ഫെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തം സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം പോലെതന്നെയാണ് ഇവര്‍ സമാജം വേദി ഉപയോഗപ്പെടുത്തുന്നത്. ഇതുവഴി സമാജം അംഗങ്ങളല്ലാത്ത കുടുംബങ്ങളടക്കമുള്ള നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുകയും മുമ്പില്ലാത്ത വിധം നിറപ്പകിട്ടാര്‍ന്ന ഓണാഘോഷത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ പൂര്‍ണമായ കലാ പരിച്‌ഛേദം സാധ്യമാക്കിയിരിക്കുകയാണ് വിവിധ ദേശങ്ങളുടെ കൂട്ടായ്മയിലൂടെ 'പൂവിളി'.
വ്യാഴാഴ്ച കൊല്ലം ഫെസ്റ്റില്‍ സുജിത് കൊല്ലം സംവിധാനം ചെയ്ത 'എന്റെ കൊല്ലം' എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു. അഷ്ടമുടിക്കായല്‍ മുതല്‍ അറബിക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന കൊല്ലത്തിന്റെ സവിശേഷതകളിലൂടെയുള്ള സഞ്ചാരമായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് വിദ്യാ ശങ്കര്‍, രാഹുല്‍ സത്യനാഥ്, നയന എന്നിവരുടെ ഗാനമേളയുണ്ടായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള കൊല്ലം നിവാസികളായ സമാജം അംഗങ്ങളും അഭ്യുദയ കാംഷികളും ചേര്‍ന്നാണ് ഒരുക്കിയത്.
40ഓളം പേര്‍ പങ്കെടുത്ത പായസമേളയില്‍ ദേവി ശങ്കരനാരായണന്‍ ഒന്നാം സ്ഥാനം നേടി. രാജലക്ഷ്മി വിജയന്‍ രണ്ടാം സ്ഥാനവും ഉമ ഗണേഷ് മൂന്നാം സ്ഥാനവും നേടി.
ഇന്നലെ സമാജം ഓഡിറ്റോറിയം വിവിധതരം നിറങ്ങളുടെ പുഷ്പവാടിയായി മാറി. 16 ടീമുകള്‍ പങ്കെടുത്ത പൂക്കളമല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാമതായി. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെ സി എ ഡ്രീംസ് ആര്‍ട്‌സ് ക്ലബ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പായസമേളയും പൂക്കള മല്‍സരവും സ്‌പോണ്‍സര്‍ ചെയ്തത്. സംഘനൃത്തം, ആദിവാസി നൃത്തം എന്നിവക്കുശേഷം തിരുവാതിര മല്‍സരത്തോടെ മൂന്നാം ദിവസത്തെ പരിപാടികള്‍ അവസാനിച്ചു

No comments:

Pages