കൊടുക്കുക, കളങ്കമറ്റ സ്നേഹം.... - Bahrain Keraleeya Samajam

Breaking

Thursday, July 4, 2013

കൊടുക്കുക, കളങ്കമറ്റ സ്നേഹം....

സ്കൂള്‍ അടച്ചു; ഇനി രണ്ട് മാസം സഹിക്കണം....’ തമാശയിലാണെങ്കിലും കാര്യത്തിലാണെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്ന രക്ഷിതാക്കളോടായി ചിക്കൂസ് ശിവന് പറയാനുള്ളത് മറ്റൊന്നുമല്ല. ‘നിങ്ങള്‍ കുട്ടികളെ കളങ്കമറ്റ്, ഉള്ളറിഞ്ഞ് സ്നഹിക്കുക. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. പക്ഷേ, അമിത സ്വാതന്ത്ര്യം നല്‍കാതിരിക്കുക. വിഭാഗീയതയുടെയുടെയും സാമ്പത്തിക വിവേചനത്തിന്‍െറയും വിത്തുകള്‍ അവരുടെ മനസ്സുകളില്‍ പാകാതിരിക്കുക. കുട്ടികളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ കണ്ടത്തെി അവ പൂര്‍ത്തീകരിക്കുക....ഇതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം’. ബഹ്റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കാന്‍ എത്തിയ ചിക്കൂസ് ശിവന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കുട്ടികളുടെ ക്യാമ്പ് വിദഗ്ധനായ അദ്ദേഹമാണ് കേരളത്തില്‍ ആദ്യത്തെ ചില്‍ഡ്രന്‍സ് തിയറ്റര്‍ സ്ഥാപിച്ചത്. കലയും സാഹിത്യവും കാര്‍ട്ടൂണുമൊക്കെ വേണം. അതിലൊക്കെ ഉപരിയാണ് സ്നേഹവും സംസ്കാരവുമെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യമുണ്ടാകണം. കുട്ടികള്‍ക്ക് അവരുടെ സ്ഥാനം വകവെച്ചുകൊടുക്കാന്‍ മാതാപിതാക്കളും ഭരണകൂടവുമെല്ലാം ഒത്തൊരുമിക്കണം. നമ്മള്‍ കുട്ടികള്‍ക്ക് വാത്സല്യം ചൊരിയുമ്പോള്‍ അവര്‍ സ്നേഹത്തിന്‍െറ വിലയറിയും. നമ്മുടെ തനത് സംസ്കാരവും മൂല്യവും അവര്‍ തിരിച്ചറിയണം. സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകരുത്. അപ്പോള്‍ കുട്ടികള്‍ പരിധിവിടും. പിന്നീട് കൈവിട്ടുപോയെന്ന് നിസ്സഹായത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇങ്ങനെ കൈവിട്ടുപോയ കുട്ടികളാണ് പിന്നീട് അക്രമികളും ഗുണ്ടകളും തീവ്രവാദികളുമൊക്കെയായി മാറുന്നത്. ഇതില്‍ ദരിദ്രനെന്നൊ സമ്പന്നനെന്നൊ വ്യത്യാസമില്ല. മൂല്യവും സംസ്കാരവും ചെറുപ്പത്തില്‍ കിട്ടിയില്ളെങ്കില്‍ സമ്പന്നനും ദരിദ്രനും ഒരുപോലെയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച കുടുംബത്തില്‍നിന്നുള്ളവര്‍ എല്ലാവരെക്കാളും മാതൃകാ ജീവിതം നയിക്കുന്നവരായുണ്ട്. സമ്പത്തല്ല, സംസ്കാരമാണ് മൂല്യത്തിന്‍െറ അളവുകോല്‍. അതുണ്ടാക്കാനാണ് വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും ശ്രമമുണ്ടാകേണ്ടത്. കലാകാരനായ ഞാന്‍ കലയെക്കുറിച്ച് പറയാതെ സ്നേഹത്തെയും സംസ്കാരത്തെയും കുറിച്ച് പറയുന്നതെന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കലയും സാഹിത്യവുമൊക്കെ സ്നേഹത്തിന്‍െറയും സംസ്കാരത്തിന്‍െറയും വഴി വെട്ടിത്തെളിക്കാനാകണമെന്ന പക്ഷക്കാരനാണ് ഞാന്‍. സമാജത്തിന്‍െറ സമ്മര്‍ ക്യാമ്പിലും എന്‍െറ ലക്ഷ്യം അതുമാത്രമാണ്. എല്ലാം വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ഒരിക്കലും രക്ഷിതാക്കള്‍ ചിന്തിക്കരുത്. അമ്മയുടെ വയറ്റിനകത്ത് കിടക്കുമ്പോള്‍ തന്നെ കുട്ടികളെ സംസ്കാരം പഠിപ്പിച്ചുതുടങ്ങണമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അമ്മയാകുന്നതിന് മുമ്പുതന്നെ മാതൃകാ അമ്മയായി ജീവിച്ചു തുടങ്ങണമെന്ന് സാരം. നമ്മള്‍ അവര്‍ക്ക് വാത്സല്യം കൊടുക്കുമ്പോള്‍ അവര്‍ നമുക്ക് സ്നേഹം തിരിച്ചുതരുന്നു. ഇല്ളെങ്കില്‍ പ്രായമാകുമ്പോള്‍ നമ്മള്‍ സദനങ്ങള്‍ തേടിപ്പോകേണ്ടിവരുമെന്ന് ഓര്‍ക്കണം. പുതുതലമുറയുടെ ജീവിത രീതി ഭീതിജനകമാണ്. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം ഞാന്‍ മൂന്ന് സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകനായി പോകുന്നുണ്ട്. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൈയ്യില്‍ ഒമ്പത് മൊബൈല്‍ ഫോണുകളാണ് ഞാന്‍ കണ്ടത്. അപകടകരമായ ജീവിതമാണ് ഇത്തരം കുട്ടികള്‍ നയിക്കുന്നത്. മലയാളി ഹൗസും വെറുതെയല്ല ഭാര്യയും ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്കും ഭാര്യമാരുടെ ശ്രദ്ധക്കും കണ്ട് വളരുന്ന കുട്ടികള്‍ ഇങ്ങനെയൊക്കെ ആയില്ളെങ്കിലേ അദ്ഭുതമുള്ളൂ. ടി.വിയുടെയും കമ്പ്യൂട്ടറിന്‍െറയും മുന്നില്‍ ചടഞ്ഞിരിക്കുന്ന കുട്ടികളുടെ ചിന്തകള്‍ ചിതറാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ 93 മലയാള സിനിമകളില്‍ 77 സിനിമകളുടെയും പേര് ഇംഗ്ളീഷിലാണ്! ശ്രേഷ്ഠ ഭാഷാ പദവിയും അതിന് 100 കോടിയും ലഭിച്ചിട്ടെന്തു കാര്യം? പ്രവാസ ജീവിതമെന്നൊന്നും പറഞ്ഞ് രക്ഷപ്പെടാനാകില്ല. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അവസരം ലഭിച്ചില്ളെങ്കില്‍ നമ്മുടെ സംസ്കാരം അവര്‍ക്ക് ലഭിക്കില്ല. ഇവിടെ ശുദ്ധമായി മലയാളം സംസാരിക്കുന്ന പല കുട്ടികള്‍ക്കും ഒരു വാചകം തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ളെന്നത് സങ്കടകരമാണ്. ബഹ്റൈനില്‍ ഇത്തരത്തിലുള്ള നിരവധി അവസരങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നതിലാണ് വിജയം. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുകയല്ല വേണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. എലികളെപ്പോലെ പരീക്ഷണ വസ്തുക്കളാക്കുമ്പോള്‍ ചിലത് ജീവിക്കും, മറ്റുചിലത് കൊഴിഞ്ഞുപോകും. കാലങ്ങളായുള്ള ഈ പരീക്ഷണം നിര്‍ത്താതെ വിദ്യാലയങ്ങളിലൂടെ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Pages