‘ഭവനം വൃത്തികെട്ട നിക്ഷേപമാക്കരുത്’; പ്രവാസികളോട് ജി. ശങ്കറിന്‍െറ ഉപദേശം - Bahrain Keraleeya Samajam

Breaking

Sunday, March 17, 2013

‘ഭവനം വൃത്തികെട്ട നിക്ഷേപമാക്കരുത്’; പ്രവാസികളോട് ജി. ശങ്കറിന്‍െറ ഉപദേശം

സമാജത്തില്‍ നടന്ന സെമിനാറില്‍ പത്മശ്രീ ജി. ശങ്കര്‍ പ്രഭാഷണം നടത്തുന്നു വീട് പണിയുമ്പോള്‍ തന്‍െറ നിലവിലെ സാമ്പത്തിക സ്ഥിതിയും ഭാവിയും പരിഗണിക്കാതെ തീരുമാനമെടുത്താല്‍ ജീവിതത്തില്‍ വീടുകൊണ്ട് ലഭിക്കേണ്ട സ്വസ്ഥതയും സമാധാനവും ലഭിക്കില്ലെന്ന് പ്രശസ്ത ആര്‍കിടെക്റ്റും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ പത്മശ്രീ ജി. ശങ്കര്‍. രക്തം വിറ്റ് വിയര്‍പ്പാക്കിയ പണമാണ് ചെലവഴിക്കുന്നതെന്ന ബോധത്തോടെയാകണം പ്രവാസികള്‍ വീടു പണിക്ക് തയ്യാറാകേണ്ടത്. കടം തരാന്‍ ധാരാളം ആളുകളുണ്ടാകും. പലിശക്കെണിയൊരുക്കി ആകര്‍ഷിക്കാന്‍ ധാരാളം ബാങ്കുകളുമുണ്ടാകും. പിന്നീട് പലിശയടച്ചും കടം വീട്ടാനാകാതെയും നട്ടം തിരിയുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ബോധം മനസ്സിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ കേരളീയ സമാജം ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കട ബാധ്യതയില്ലാത്ത വീടുവെക്കാനാണ് ആദ്യം ആലോചിക്കേണ്ടത്. വീടിന്‍െറ വലിപ്പത്തിനും സൗന്ദര്യത്തിനുമപ്പുറം കൈയ്യിലെത്ര പണമുണ്ടെന്ന് ചിന്തിക്കുക. വൃത്തികെട്ട നിക്ഷേപമാണ് യഥാര്‍ഥത്തില്‍ വലിയ വീടുകള്‍. കോടികള്‍ വിതറി വീടുവെക്കുന്ന മലയാളികള്‍ വാടക വീടുകളില്‍ മാറിമാറി കഴിയുന്ന മാര്‍വാടികളെ കണ്ടു പഠിക്കണം. മലയാളികള്‍ കരുതുന്നത് അവര്‍ മണ്ടന്മാരാണെന്നാണ്. എന്നാല്‍ അവര്‍ ബുദ്ധിയുള്ളവരും മലയാളികള്‍ മണ്ടന്മാരുമാണെന്നേ ഞാന്‍ പറയൂ. ‘സ്മാള്‍ ഈ ബ്യൂട്ടിഫുള്‍’ എന്നത് വീടിനെ സംബന്ധിച്ചുകൂടിയാണെന്ന തിരിച്ചറിവുണ്ടാകണം. ഇന്ന് ഓരോ മുറിയും ഓരോ വീടായി മാറിയ അവസ്ഥയാണ്. മകന്‍െറ റൂമിലേക്ക് അഛനും തിരിച്ചും കയറിച്ചെല്ലാന്‍ കഴിയാത്ത വിധമുള്ള സംസ്കാരത്തിലേക്ക് മലയാളികള്‍ മാറുകയാണ്. വീടിനെ സംബന്ധിച്ച പാരമ്പര്യ സങ്കല്‍പങ്ങളെല്ലം അട്ടിമറിക്കപ്പെടുന്നു. കുടുംബം വ്യക്തിയിലേക്ക് ചുരുങ്ങുന്നു. കുടുംബ ബന്ധം പോലും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ചെറിയ വീടുകള്‍ നിര്‍മിക്കുന്നതിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകള്‍ കൈമാറപ്പെടേണ്ടതാണ് ഭവനം. വലിയ വീട് ബാധ്യതയായി മാറുന്ന മക്കള്‍ പിന്നീട് ഇതുണ്ടാക്കിയ മാതാപിതാക്കളെ ശപിക്കുന്ന നിലയിലാണ് കാര്യങ്ങള്‍. വലിയ വീട് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില്‍ക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെടും. എന്നാല്‍, ചെറിയ വീടിന് എന്നും ആവശ്യക്കാരേറെയാണ്. എഞ്ചിനിയര്‍മാരെയും ആര്‍കിടെക്റ്റുമാരെയും തെരഞ്ഞെടുക്കുമ്പോള്‍ വളരെ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ ശീലങ്ങള്‍ക്കും സ്നേഹങ്ങള്‍ക്കും അനുസൃതമായി അവര്‍ക്ക് നല്‍കാന്‍ കഴിയുമോയെന്ന് വലയിരുത്തണം. ഇല്ലെങ്കില്‍ അവരുടെ കച്ചവട താല്‍പര്യത്തില്‍ നഷ്ടപ്പെടുന്നത് നമ്മുടെ സ്വസ്ഥതയായിരിക്കും. കഴിവതും അളിയന്മാരെയും അനിയന്മാരെയും ഏല്‍പിക്കാതെ വീട് നിര്‍മാണത്തിന് നമ്മളുടെ സാന്നിധ്യമുണ്ടാകാന്‍ ശ്രമിക്കണം. അടുക്കളയുടെ തെരഞ്ഞെടുപ്പില്‍ പോലും ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പ്രയാസമനുഭവിക്കുക സ്ത്രീകളായിരിക്കും. വലിയ അടുക്കളയിലും ഭക്ഷണ ഹാളിലേക്കുമായി നാല് വര്‍ഷം കൊണ്ട് കുടുംബിനികള്‍ 25000 കിലോമീറ്ററെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ അതിശയോക്തിയില്ല. വീടു നിര്‍മാണത്തില്‍ ആസൂത്രണമില്ലാത്തതാണ് പ്രശ്നം. വയല്‍ നികത്തി വീടുണ്ടാക്കുന്നവര്‍ മണ്ണിനടിയില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിയണം. ഇല്ലെങ്കില്‍ എത്ര മണ്ണിട്ട് നികത്തിയാലും അതിന്‍െറ കെടുതി അനുഭവിക്കും. കുട്ടികള്‍ക്ക് ശ്വാസകോശ ജന്യമായ രോഗങ്ങള്‍ വിട്ടുമാറാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാരിന്‍െറ കെട്ടിട നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. നിയമങ്ങള്‍ നമ്മുടെ രക്ഷക്കും സൗകര്യത്തിനുമാണെന്നാണ് ചിന്തിക്കേണ്ടത്. അത് ലംഘിക്കാനുള്ളതാണെന്ന് ചിന്തിച്ചാല്‍ നഷ്ടം വീടുവെക്കുന്നവര്‍ക്ക് തന്നെയായിരിക്കും. ‘ലേ ഔി’ന് അംഗീകാരം ലഭിക്കാത്ത വീടൊ വില്ലയൊ പണം കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. വന്‍ വാഗ്ദാനങ്ങളും ശമ്പളവുമെല്ലാം ഉപേക്ഷിച്ച് ജന്മനാട്ടില്‍ തങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് പാവപ്പെട്ട ജനങ്ങളോടുള്ള സ്നേഹവും അവര്‍ നല്‍കുന്ന ആദരവും കാരണമാണ്. ഗോത്ര വര്‍ഗക്കാര്‍ക്ക് അവരുടെ ജീവിത ശൈലിക്കനുസൃതമായി വീടുകള്‍ നിര്‍മിച്ചു നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ അംഗീകാരമാണ് തന്‍െറ മനസ്സ് നിറക്കുന്നത്. ഇതിനിടയില്‍ ഏകാന്തതയും വേദനയും വെല്ലുവിളികളും ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ മനക്കരുത്ത് നല്‍കുന്നത് മണ്ണിനോടുള്ള സ്നേഹമാണ്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിന്‍െറ പ്രചാരണത്തിനും പരിശീലനത്തിനുമായി കൊച്ചിയില്‍ ‘ഗ്രീന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്റ്റ്’ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Pages