
Pages
▼
Monday, March 18, 2013
ആടാം പാടാം
ബഹ്റൈന്‍ കേരളീയ സമാജം കലാവിഭാഗത്തിന്റെ നേതൃത്തത്തില്‍ തുടങ്ങിവെച്ച ആടാം പാടാം എന്ന കുട്ടികള്‍ക്ക് വേണ്ടിയുളള പരിപാടി വീണ്ടും അരങ്ങേറുന്നു . സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആടാം പാടാം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത് . മാർച്ച് 19 ചൊവ്വാഴ്ച വൈകീട്ട് ഏഴു മുപ്പതിന് എം .എം . രാമചന്ദ്രന് ഹാളില്‍ വച്ചാണ് ആടാം പാടാം പരിപാടി വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നത് .ഏകദേശം ഇരുപതില്പരം കുട്ടികളാണ് ചൊവ്വാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് . സംഗീതം , നൃത്തം , , മിമിക്രി, മോണോ ആക്ട് , എന്നിങ്ങനെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും മെച്ചപ്പെടുത്തുവാനും ഉള്ള അവസരമാണ് ഈ പരിപാടിയിലൂടെ സമാജം ഒരുക്കുന്നത്.
ഈ പരിപാടിയില്‍ തുടര്‍ന്നും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് സമാജം ഓഫീസുമായി ബന്ടപ്പെട്ടു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . എല്ലാ മാസവും ഒന്നിടവിട്ട ശനിയഴ്ച്ചകളിലാണ് ആടാം പാടാം അരങ്ങിലെത്തുക . കുട്ടികള്‍ക്ക് പരീക്ഷ ആയിരുന്നതിനലാണ് ഈ മാസം ശനിയാഴ്ച നടക്കാനിരുന്ന ആടാം പാടാം
ചൊവ്വാഴ്ചയിലേക്ക് മാറ്റിയത് . കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ പരിപടികൊണ്ട് ശ്രമിക്ക്കുന്നത് എല്ലാ രക്ഷിതാക്കളും കുട്ടികളും ആടാം പാടാം പരിപാടിയില്‍ സഹകരിക്കണമെന്നു വിനീതമായി അഭ്യര്ത്തിക്കുന്നു
ആടാം പാടാം പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ടപ്പെടുക :
മനോഹര്‍ പാവറട്ടി .. 39848091.. പ്രദീപ് അഴിക്കോട്….39134046
Sunday, March 17, 2013
‘ഭവനം വൃത്തികെട്ട നിക്ഷേപമാക്കരുത്’; പ്രവാസികളോട് ജി. ശങ്കറിന്‍െറ ഉപദേശം
സമാജത്തില്‍ നടന്ന സെമിനാറില്‍ പത്മശ്രീ ജി. ശങ്കര്‍ പ്രഭാഷണം നടത്തുന്നു
വീട് പണിയുമ്പോള്‍ തന്‍െറ നിലവിലെ സാമ്പത്തിക സ്ഥിതിയും ഭാവിയും പരിഗണിക്കാതെ തീരുമാനമെടുത്താല്‍ ജീവിതത്തില്‍ വീടുകൊണ്ട് ലഭിക്കേണ്ട സ്വസ്ഥതയും സമാധാനവും ലഭിക്കില്ലെന്ന് പ്രശസ്ത ആര്‍കിടെക്റ്റും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ പത്മശ്രീ ജി. ശങ്കര്‍. രക്തം വിറ്റ് വിയര്‍പ്പാക്കിയ പണമാണ് ചെലവഴിക്കുന്നതെന്ന ബോധത്തോടെയാകണം പ്രവാസികള്‍ വീടു പണിക്ക് തയ്യാറാകേണ്ടത്. കടം തരാന്‍ ധാരാളം ആളുകളുണ്ടാകും. പലിശക്കെണിയൊരുക്കി ആകര്‍ഷിക്കാന്‍ ധാരാളം ബാങ്കുകളുമുണ്ടാകും. പിന്നീട് പലിശയടച്ചും കടം വീട്ടാനാകാതെയും നട്ടം തിരിയുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ബോധം മനസ്സിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ കേരളീയ സമാജം ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കട ബാധ്യതയില്ലാത്ത വീടുവെക്കാനാണ് ആദ്യം ആലോചിക്കേണ്ടത്. വീടിന്‍െറ വലിപ്പത്തിനും സൗന്ദര്യത്തിനുമപ്പുറം കൈയ്യിലെത്ര പണമുണ്ടെന്ന് ചിന്തിക്കുക. വൃത്തികെട്ട നിക്ഷേപമാണ് യഥാര്‍ഥത്തില്‍ വലിയ വീടുകള്‍. കോടികള്‍ വിതറി വീടുവെക്കുന്ന മലയാളികള്‍ വാടക വീടുകളില്‍ മാറിമാറി കഴിയുന്ന മാര്‍വാടികളെ കണ്ടു പഠിക്കണം. മലയാളികള്‍ കരുതുന്നത് അവര്‍ മണ്ടന്മാരാണെന്നാണ്. എന്നാല്‍ അവര്‍ ബുദ്ധിയുള്ളവരും മലയാളികള്‍ മണ്ടന്മാരുമാണെന്നേ ഞാന്‍ പറയൂ. ‘സ്മാള്‍ ഈ ബ്യൂട്ടിഫുള്‍’ എന്നത് വീടിനെ സംബന്ധിച്ചുകൂടിയാണെന്ന തിരിച്ചറിവുണ്ടാകണം. ഇന്ന് ഓരോ മുറിയും ഓരോ വീടായി മാറിയ അവസ്ഥയാണ്. മകന്‍െറ റൂമിലേക്ക് അഛനും തിരിച്ചും കയറിച്ചെല്ലാന്‍ കഴിയാത്ത വിധമുള്ള സംസ്കാരത്തിലേക്ക് മലയാളികള്‍ മാറുകയാണ്. വീടിനെ സംബന്ധിച്ച പാരമ്പര്യ സങ്കല്പങ്ങളെല്ലം അട്ടിമറിക്കപ്പെടുന്നു. കുടുംബം വ്യക്തിയിലേക്ക് ചുരുങ്ങുന്നു. കുടുംബ ബന്ധം പോലും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ചെറിയ വീടുകള്‍ നിര്‍മിക്കുന്നതിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തലമുറകള്‍ കൈമാറപ്പെടേണ്ടതാണ് ഭവനം. വലിയ വീട് ബാധ്യതയായി മാറുന്ന മക്കള്‍ പിന്നീട് ഇതുണ്ടാക്കിയ മാതാപിതാക്കളെ ശപിക്കുന്ന നിലയിലാണ് കാര്യങ്ങള്‍. വലിയ വീട് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില്ക്കാന് പോലും കഴിയാതെ പ്രയാസപ്പെടും. എന്നാല്‍, ചെറിയ വീടിന് എന്നും ആവശ്യക്കാരേറെയാണ്. എഞ്ചിനിയര്‍മാരെയും ആര്കിടെക്റ്റുമാരെയും തെരഞ്ഞെടുക്കുമ്പോള്‍ വളരെ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ ശീലങ്ങള്‍ക്കും സ്നേഹങ്ങള്‍ക്കും അനുസൃതമായി അവര്‍ക്ക് നല്കാന് കഴിയുമോയെന്ന് വലയിരുത്തണം. ഇല്ലെങ്കില്‍ അവരുടെ കച്ചവട താല്പര്യത്തില് നഷ്ടപ്പെടുന്നത് നമ്മുടെ സ്വസ്ഥതയായിരിക്കും. കഴിവതും അളിയന്മാരെയും അനിയന്മാരെയും ഏല്പിക്കാതെ വീട് നിര്‍മാണത്തിന് നമ്മളുടെ സാന്നിധ്യമുണ്ടാകാന്‍ ശ്രമിക്കണം. അടുക്കളയുടെ തെരഞ്ഞെടുപ്പില്‍ പോലും ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പ്രയാസമനുഭവിക്കുക സ്ത്രീകളായിരിക്കും. വലിയ അടുക്കളയിലും ഭക്ഷണ ഹാളിലേക്കുമായി നാല് വര്‍ഷം കൊണ്ട് കുടുംബിനികള്‍ 25000 കിലോമീറ്ററെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ അതിശയോക്തിയില്ല. വീടു നിര്‍മാണത്തില്‍ ആസൂത്രണമില്ലാത്തതാണ് പ്രശ്നം.
വയല്‍ നികത്തി വീടുണ്ടാക്കുന്നവര്‍ മണ്ണിനടിയില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിയണം. ഇല്ലെങ്കില്‍ എത്ര മണ്ണിട്ട് നികത്തിയാലും അതിന്‍െറ കെടുതി അനുഭവിക്കും. കുട്ടികള്‍ക്ക് ശ്വാസകോശ ജന്യമായ രോഗങ്ങള്‍ വിട്ടുമാറാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാരിന്‍െറ കെട്ടിട നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. നിയമങ്ങള്‍ നമ്മുടെ രക്ഷക്കും സൗകര്യത്തിനുമാണെന്നാണ് ചിന്തിക്കേണ്ടത്. അത് ലംഘിക്കാനുള്ളതാണെന്ന് ചിന്തിച്ചാല്‍ നഷ്ടം വീടുവെക്കുന്നവര്‍ക്ക് തന്നെയായിരിക്കും. ‘ലേ ഔി’ന് അംഗീകാരം ലഭിക്കാത്ത വീടൊ വില്ലയൊ പണം കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വന്‍ വാഗ്ദാനങ്ങളും ശമ്പളവുമെല്ലാം ഉപേക്ഷിച്ച് ജന്മനാട്ടില് തങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് പാവപ്പെട്ട ജനങ്ങളോടുള്ള സ്നേഹവും അവര്‍ നല്കുന്ന ആദരവും കാരണമാണ്. ഗോത്ര വര്‍ഗക്കാര്‍ക്ക് അവരുടെ ജീവിത ശൈലിക്കനുസൃതമായി വീടുകള്‍ നിര്‍മിച്ചു നല്കിയപ്പോള് അവര്‍ നല്കിയ അംഗീകാരമാണ് തന്‍െറ മനസ്സ് നിറക്കുന്നത്. ഇതിനിടയില്‍ ഏകാന്തതയും വേദനയും വെല്ലുവിളികളും ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ മനക്കരുത്ത് നല്‍കുന്നത് മണ്ണിനോടുള്ള സ്നേഹമാണ്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിന്‍െറ പ്രചാരണത്തിനും പരിശീലനത്തിനുമായി കൊച്ചിയില്‍ ‘ഗ്രീന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്റ്റ്’ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാജം ഓട്ടോ
രാജീവ് വെള്ളിക്കോത്ത്
4pmnews@gmail.com
മനാമ: കരുനാഗപ്പളി ടൗണിനടുത്തുകൂടി യാത്ര ചെയ്യുന്പോൾ ചിലപ്പോൾ വഴിയിലെവിടെയെങ്കിലും വെച്ച് ബഹ്റിൻ കേരളീയ സമാജം എന്നെഴുതിയ ഒരു ഓട്ടോറിക്ഷ കണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല; ആ ഓട്ടോ മറ്റാരുടേതുമല്ല, ബഹ്റിനിലെത്തി ജോലിചെയ്യുന്നതിനിടെ പ്രമേഹരോഗം വന്നു മൂർച്ഛിച്ചു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്ന ഷിനുവിനു ബഹ്റിൻ കേരളീയസമാജം നൽകിയതാണ് ആ ഓട്ടോ. തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ഓട്ടോറിക്ഷ വാങ്ങിത്ത ന്ന ബഹ്റിൻ കേരളീയ സമാജത്തിനോടുള്ള ആദരവായി തന്റെ നാടായ കരുനാഗപ്പള്ളി കൊല്ലകയിൽ ഓടിയ്ക്കുന്ന ഒട്ടോയ്ക്ക് ഷിനു ബഹ്റിൻ കേരളീയസമാജം എന്ന് പേരിടുകയായിരുന്നു.
ഷിനുവിനെ ഓർമ്മയില്ലേ? കഴിഞ്ഞ വർഷം നവംബർ മാസം 12-−ാംതീയ്യതി ബഹ്റിനിൽ പോകാനിടമില്ലാതെ, താമസിക്കാൻ സൗകര്യമില്ലാതെ കാലിൽ പൊട്ടിയൊലിക്കുന്ന വ്രണവുമായി ഗുദൈബിയ ലാസ്റ്റ് ചാൻസിന് സമീപം റോഡരികിൽ അവശനായി ഇരിക്കുകയായിരുന്ന മലയാളി ഷിനുജോയ്. ഷിനുവിന്റെ അവസ്ഥ കണ്ടറിഞ്ഞ ഏതാനും ഡ്രൈവർമാരാണ് സാമൂഹ്യപ്രവർത്തകനായ സെയ്ദാലിയെ വിളിച്ചു പറയുന്നതും സെയ്താലി ഷിനുവിനെ ആശുപത്രിയിെലത്തിക്കുന്നതും. പിന്നീട് സാമൂഹ്യപ്രവർത്തകനായ രാജു കല്ലുംപുറവും ബഹ്റിൻ കേരളീയ സമാജം ഹെൽപ് ഡസ്ക് പ്രവർത്തകരും ആശുപത്രിയിലെത്തി ഷിനുവിനു ഭക്ഷണവും താൽക്കാലിക താമസ സൗകര്യവും എർപ്പാടാക്കുകയും ചികിത്സ തുടരുകയും ചെയ്തു.
ബഹ്റിനിൽ ജോലിനഷ്ടപ്പെടുകയും പ്രമേഹരോഗം ബാധിച്ച് പാദം മുറിച്ചു മാറ്റപ്പെടുകയുംചെയ്ത ഷിനുജോയി നിരവധി സാമൂഹ്യ പ്രവർത്തകരുടെസഹായത്താൽ പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കും കുടുംബ പരിരക്ഷയ്ക്കും കട ബാദ്ധ്യതകൾ തീർക്കുന്നതിനും വഴി മുട്ടിയ ഷിനുജോയിക്ക് സഹായമെന്ന നിലയിലാണ് ബഹ്റിൻ കേരളീയസമാജം ജീവകാരുണ്യ പ്രവർത്തന ധനസമാഹരണത്തിലൂടെ സ്വരൂപിച്ച തുകയിൽനിന്നു ഓട്ടോറിക്ഷ നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബഹ്റിൻ കേരളീയസമാജം പ്രസിഡന്റ് രാധാകൃഷ്ണപ്പിള്ളയുടെയും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് രാജു കല്ലുംപുറത്തിന്റെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എൻജിനിയേർസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ ഓട്ടോറിക്ഷയുടെ ഉടമസ്ഥാവകാശ രേഖകളും താക്കോലും ഷിനുജോയിക്ക് കൈമാറിയിരുന്നു. ചടങ്ങിൽ സ്പീക്കർ ജി.കാർത്തികേയനും പങ്കെടുത്തിരുന്നു.
പ്രതികൂലജീവിത സാഹചര്യങ്ങളോട് പൊരുതി സ്വന്തംകുടുംബം പുലർത്താൻ പെടാപ്പാടുപെടുന്ന ബഹ്റിനിലെ ഓരോ മലയാളിയും തന്റെ വിയർപ്പിന്റെ ഒരുപങ്കു സഹജീവികളുടെ സഹായത്തിനായി മാറ്റി വെയ്കുന്നു എന്നത് പ്രശംസനീയമാണെന്നും. നിയമസഭ സ്പീക്കർ ജി.കാർ്ത്തികേയൻ അഭിപ്രായപ്പെടുകയുണ്ടായി. കാൽപ്പാദം മുറിച്ച ഷിനു പ്രത്യേക തരത്തിലുള്ള ഷൂ ഘടിപ്പിച്ചാണ് തന്റെ ‘സമാജം ഓട്ടോ’ ഓടിയ്ക്കുന്നതെന്ന് ഷിനു ഫോർ പിഎമ്മിനോട് പറഞ്ഞു. തന്റേതു ഒരു പുനർജ്ജന്മമാണെന്നും തന്റെ വീഴ്ചയിൽ കൈപിടിച്ചുയർത്തിയ സാമൂഹ്യ പ്രവർത്തകൻ വി.കെ.സെയ്താലി, രാജു കല്ലുംപുറം, ജനാർദ്ദനൻ, കൂടാതെ ഒട്ടേറെ മലയാളികളോടും ബഹ്റിൻ കേരളീയസമാജത്തോടുമുള്ള തന്റെ കൃതജ്ഞത അറിയിക്കുന്നതായും ഷിനു പറഞ്ഞു.
Saturday, March 16, 2013
ടെക്നോക്രാറ്റ് പുരസ്കാരം ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു
ആത്മാര്‍ഥതയും സത്യസന്ധതയും കൃത്യനിഷ്ഠയും മത്സര ബുദ്ധിയും സാമൂഹിക പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളും തരണം ചെയ്ത് വിജയം വരിക്കാനാകുമെന്ന് പത്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന് പറഞ്ഞു. തിരുവനന്തപുരം, പാലക്കാട് എഞ്ചിനിയറിങ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പ്രഥമ ടെക്നോക്രാറ്റ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കൊങ്കണ്‍ പദ്ധതിയും ദല്‍ഹി മെട്രോ പദ്ധതിയും തനിക്ക് വിജയിപ്പിക്കാനായത് ഈ ആത്മ വിശ്വാസത്തിന്‍െറ ബലമുള്ളതുകൊണ്ടാണ്. രാജ്യത്തിന് താന്‍ നല്കിയ സംഭാവനകള്‍ മാനിച്ച് ബഹ്റൈനിലെ മലയാളികള്‍ നല്കിയ ആദരത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ പുരസ്കാരം സമ്മാനിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പത്മശ്രീ ജി. ശങ്കര്‍ ആശംസയര്‍പ്പിച്ചു. ഡോ. ഇ. ശ്രീധരന് രാജ്യത്തിന് ചെയ്യുന്ന സംഭാവനകള്‍ അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്, ഇ.കെ. പ്രദീപന് എന്നിവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി ആഷ്ലി ജോര്‍ജ് സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ 10ന് സമാജത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ഇ. ശ്രീധരന് ഉദ്ഘാടനം ചെയ്യും. ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ ജി. ശങ്കള്‍ പ്രഭാഷണം നടത്തും. സദസ്യര്‍ക്ക് വിശിഷ്ടാതിഥികളുമായി സംവദിക്കാനും അവസരമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.