Pages

Monday, June 25, 2012

സമ്മര്‍ ക്യാംപ് ജൂലൈ അഞ്ച് മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന ഇൌ വര്‍ഷത്തെ സമ്മര്‍ ക്യാംപ് ജൂലൈ അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. ഒാഗസ്റ്റ് 17 ന് നടക്കുന്ന സമാപന ചടങ്ങില്‍ കുട്ടികളെ പങ്കെടുപ്പിച്ചു കലാപരിപാടികള്‍ അരങ്ങേറും. ഇൌ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോജ് നാരായണനാണ് ക്യാംപിന് നേതൃത്വം നല്‍കുക. കളികള്‍, ലഘു നാടകങ്ങള്‍, പിക്നിക്, മാജിക് ഷോ, ചിത്രരചന, കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്ന സ്ളൈഡ് ഷോകള്‍ , ചലച്ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരിപ്പിക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക്: മനോഹരന്‍ പാവറട്ടി (39848091 ), അബ്ദുല്‍ റഹ്മാന്‍ (39678075).

സ്യഷ്ടികള്‍ ക്ഷണിക്കുന്നു

ബഹ്റൈന്‍ കേരളീയ സമാജം മാസികയായ ജാലകത്തിലേയ്ക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിലേയ്ക്കുള്ള രചനകള്‍ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ jalakam.bksbahrain@gmail. com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍(38381900).

Sunday, June 10, 2012

വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി ശാസ്ത്ര ലോകത്തെ അതികായകന്‍

ലോക പ്രശസ്തനായ ശാസ്ത്രജ്ഞനെ മുന്നില്‍ കിട്ടിയപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സംശയങ്ങളുടെ മാലപ്പടക്കം. കുട്ടികള്‍ കേട്ടും കണ്ടുമറിഞ്ഞ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ. ജി. മാധവന്‍ നായരുമായി സംവദിക്കാന്‍ കേരളീയ സമാജം ഒരുക്കിയ വേദിയില്‍ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍െറ തലയെടുപ്പൊന്നുമില്ലാതെ മാധവന്‍ നായരുടെ ലാളിത്യം നിറഞ്ഞ മറുപടിയും വിശദീകരണവും ഉപദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍െറ പുതിയ വാതയാനങ്ങള്‍ തുറന്നു. ഒന്നര മണിക്കൂറോളം നീണ്ട ‘മുഖാമുഖം’ പരിപാടിയില്‍ ആകാശത്തും താഴെയുമുള്ള നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടു. ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു മാധവന്‍ നായര്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ശാസ്ത്ര മേഖലയില്‍ കഴിഞ്ഞ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ച അദ്ദേഹം പുതിയ ദൗത്യങ്ങളെക്കുറിച്ചും വാചാലനായി. ഗവേഷണങ്ങളുടെ വികാസത്തിനും കണ്ടെത്തലിനുമനുസരിച്ച് രാജ്യത്തുണ്ടായ വികസന നേട്ടങ്ങളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിരത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയെങ്കിലും അവിടെ വെള്ളത്തിന്‍െറ അംശമുണ്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന ഫലമാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് രാജ്യ സമ്പത്തില്‍നിന്ന് കോടികള്‍ ചെലവഴിക്കുമ്പോള്‍ സാധാരണക്കാരന് എന്താണ് നേട്ടമെന്നായിരുന്നു ഒരു കുരുന്നിന്‍െറ സംശയം. കടലില്‍ മത്സ്യം എവിടെയാണ് കൂടുതല്‍ ലഭ്യമാവുകയെന്ന് ഉപഗ്രഹങ്ങളിലൂടെ കണ്ടെത്താനാകും. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നല്ല മണ്ണിന്‍െറ ലഭ്യതയെക്കുറിച്ച ശാസ്ത്രത്തിന്‍െറ കണ്ടെത്തല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാനും കൂടുതല്‍ വിളവ് ലഭിക്കാനും ഇടയാക്കുന്നു. ശാസ്ത്ര ഗവേഷണത്തിന്‍െറ നേട്ടം പാവപ്പെട്ടവരെന്നൊ പണക്കാരെന്നൊ ഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനാകുമെന്നതിനാല്‍ ഇതിനു വേണ്ടി ചെലവഴിക്കുന്ന പണം പാഴാകില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ശാസ്ത്രജ്ഞനാകാനും ലീഡര്‍ഷിപ്പിനും ആവശ്യമായത് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ‘ചുറ്റുപാടുകളെക്കുറിച്ച് ശക്തവും വ്യക്തവുമായ നിരീക്ഷണമുണ്ടാകണം. മറ്റുള്ളവരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും പരസ്പരം കൂടിയാലോചന നടത്തുകയും ചെയ്യുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉരുത്തിരിയും. ടീം വര്‍ക്കിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ചെറു പ്രായത്തില്‍തന്നെ ഗവേഷണ തല്‍പ്പരരാവുകയും അലസതയില്ലാതെ ചുറ്റുപാടുകളെക്കുറിച്ച് പഠിക്കുകയും ചെയ്താല്‍ വിജയം കൊയ്യാനാകും’ -അദ്ദേഹം തുടര്‍ന്നു. ചാന്ദ്രയാന്‍ ദൗത്യങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഫ്രാന്‍സിസ് കൈതാരം സ്വാഗതം പറഞ്ഞു. രാജ്യത്തെ നിരവധി സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Wednesday, June 6, 2012

ബികെഎസ് ഭരണസമിതി നാളെ സ്ഥാനമേല്‍ക്കും

. ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ നാളെ വൈകിട്ട് 7.45ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍ കുമാര്‍, ഡോ. രവിപിള്ള എന്നിവര്‍ സംബന്ധിക്കും. കഴിഞ്ഞ മൂന്നരവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ കുമാറിന് യാത്രയയപ്പ് നല്‍കും. തുടര്‍ന്ന് രമേശ് പിഷാരടി,സാജന്‍ പള്ളുരുത്തി, പ്രജിത്ത് എന്നിവരുടെ കോമഡി ഷോയും സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മനാമ ഇന്ത്യന്‍ ക്ലബില്‍ ഡോ. മാധവന്‍ നായരുമായി മുഖാമുഖം നടക്കും. ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ ഡോ. മാധവന്‍ നായര്‍ ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, മനോഹരന്‍ പാവര്‍ട്ടി, മുരളീധര്‍ തമ്പാന്‍, എ.സി.എ ബക്കര്‍, സതീന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

Sunday, June 3, 2012

മാധ്യമങ്ങള്‍ ജനാധിപത്യ സംരക്ഷകര്‍: ശ്രീകണ്ഠന്‍ നായര്‍

ഇന്ത്യയില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൊണ്ടാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതെന്ന് ടെലിവിഷന്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ മിക്ക അഴിമതിക്കഥകളും പുറത്തു കൊണ്ടു വരുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡന്റ് പി.വി.രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. യുവര്‍ എഫ്എം റേഡിയോയുടെ തുടക്കം കുറിക്കാനാണ് ശ്രീകണ്ഠന്‍ നായര്‍ ബഹ്റൈനിലെത്തിയത്.

Saturday, June 2, 2012

ദൃശ്യ വിരുന്നൊരുക്കി ‘ടിപ്പുവിന്‍െറ ആര്‍ച്ച’

കടത്തനാടിന്‍െറ ധീര വനിതയും മൈസൂര്‍ കടുവയും അരങ്ങില്‍ അങ്കം കുറിച്ചപ്പോള്‍ നാടക പ്രേമികള്‍ക്ക് അതൊരു നവ്യാനുഭവമായി. ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ‘ടിപ്പുവിന്‍െറ ആര്‍ച്ച’ രചനയുടെ വൈവിധ്യം കൊണ്ടും സാങ്കേതിക മികവും കൊണ്ടും വേറിട്ട ദൃശ്യാനുഭവമായി. നാടകത്തിന്‍െറ ആദ്യാവതരണം കാണാന്‍ സമാജം അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ സമാജം ഓഡിറ്റോറിയത്തിലെത്തി. കേന്ദ്ര കഥാ പാത്രങ്ങളായ ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയമെനോനും തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. നാടകത്തിന്‍െറ ഭാഗമായി അഭ്യാസക്കാഴ്ച്ചകളും ഉണ്ടായിരുന്നു. വടക്കന്‍ പാട്ടുകളിലെ പോരാട്ടവീര്യവും പ്രണയവും പ്രതികാരവും എല്ലാം കോര്‍ത്തിണക്കിയ നാടക രചന നിവഹിച്ചത് ആശമോന്‍ കൊടുങ്ങല്ലൂരാണ്. ടിപ്പുവിന്‍െറ പടയോട്ടവും ബ്രിട്ടീഷ് അധിനിവേശവും ഒരുക്കുന്ന സാമൂഹിക പാശ്ചാത്തലത്തിലാണ് നാടകത്തിന്‍െറ കഥാഗതി ചിട്ടപ്പെടുത്തിയത്. ടിപ്പുവിന്‍െറ കൊട്ടാരവും കടത്തനാടന്‍ തറവാടും അടക്കമുള്ള രംഗ സജ്ജീകരണം സമൃദ്ധമായ ഒരു ദൃശ്യ വിരുന്നായിരുന്നു. ബിജു കുന്നംകുളമാണ് രംഗപടം ഒരുക്കിയത്. മനോജ് ആലപ്പുഴ , ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്, ജയശങ്കര്‍ , സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി, സുവിത, പ്രമീള, ശബരീഷ് ,നന്ദകുമാര്‍ എടപ്പാള്‍, നിദ്ദേഷ്, രാജഗോപാല്‍ തുടങ്ങി 50ഓളം കലാകാരന്മാര്‍ നാടകത്തിന്‍െറ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. സംഗീതം സാം തിരുവല്ലയും, പ്രകാശ നിയന്ത്രണം കൃഷ്ണകുമാറും നൃത്തസംവിധാനം അശോകന്‍ കുന്നംകുളവും നിര്‍വഹിച്ചു. വെള്ളിയാഴ്ച അഞ്ചുമണിക്ക് ബഹ്റൈനിലെ മുഴുവന്‍ മലയാളി സമൂഹത്തിനുമായി നാടകം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ) എന്‍.കെ. വീരമണി (36421369) എന്നിവരുമായി ബന്ധപ്പെടണം. നേരത്തെ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ മനോഹരന്‍ പാവറട്ടി, ആഷ്ലി ജോര്‍ജ്, വീരമണി, യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ദീപക് നായര്‍ എന്നിവര്‍ സംസാരിച്ചു.

ടിപ്പുവിന്റെ ആര്‍ച്ച' അരങ്ങേറി

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ’ടിപ്പുവിന്റെ ആര്‍ച്ച സമാജം അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി വ്യാഴാഴ്ചയും മലയാളി സമൂഹത്തിനുമായി ഇന്നലെയും പ്രദര്‍ശിപ്പിച്ചു. ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയാ മേനോനും അവതരിപ്പിച്ചു. രചന നിര്‍വഹിച്ചത് ആശാ മേനോന്‍ കൊടുങ്ങല്ലൂരാണ്. ബിജു കുന്നംകുളം രംഗപടം ഒരുക്കി. മനോജ് ആലപ്പുഴ, ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്, ജയശങ്കര്‍, സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി സുവിത, പ്രമീള, ശബരീഷ്, നന്ദകുമാര്‍ എടപ്പാള്‍, നിദേഷ്, രാജഗോപാല്‍ തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ നാടകത്തിനായി പ്രവര്‍ത്തിച്ചു. Photos:http://www.facebook.com/media/set/?set=a.3504260360072.2138946.1078647291&type=3&l=8883769531

ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം


പ്രിയമുള്ളവരേ , ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം , രാമചന്ദ്രന്‍ ഹാളില്‍ പ്രശസ്ത ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം എന്ന പരിപാടിയിലേക്ക് താങ്കളുടെ സാന്നിധ്യം ക്ഷണിക്കുന്നു .